
തിരുവനന്തപുരം: കോട്ടയം നഴ്‌സിങ് കോളേജ് പ്രിൻസിപ്പാളിനേയും അസിസ്റ്റന്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു. കോളേജിലെ റാഗിങ് സംഭവുമായി ബന്ധപ്പെട്ടാണ് പ്രിൻസിപ്പൽ പ്രൊഫ.സുലേഖ എ.ടി, അസി. പ്രൊഫസർ അജീഷ് പി മാണി എന്നിവരെ സസ്പെൻഡ് ചെയ്തത്. ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇരുവരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിനും കോളേജിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിർദേശമുണ്ട്. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നടപടി. മെൻസ് ഹോസ്റ്റൽ വാർഡന്റെ ചുമതല വഹിച്ചിരുന്നത് അസിസ്റ്റന്റ് പ്രൊഫസറായിരുന്നു.
ഗവ.മെഡിക്കൽ കോളേജിലെ മൂന്നാംവർഷ ജനറൽ നഴ്സിങ് വിദ്യാർത്ഥികളായ അഞ്ചുപേരാണ് ഒന്നാംവർഷ വിദ്യാർത്ഥികളെ കഴിഞ്ഞ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിനിരയാക്കിയത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നഴ്സിങ് കോളേജിലെ ജനറൽ നഴ്സിങ് സീനിയർ വിദ്യാർഥികളായ കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്(22), വയനാട് നടവയൽ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജിൽ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരെയാണ് റാഗിങ് കേസിൽ ഗാന്ധിനഗർ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.







